ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Wednesday, October 17, 2007

ഓര്‍മ്മകളിലെ പോളി ജീവിതം

പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പു, കൃത്യമായി പറഞ്ഞാല്‍ 1994-ലാണ്‌ ഞാന്‍ മലപ്പുറത്തേക്കു ആദ്യമായി വണ്ടി കയറിയത്‌. ആദ്യമായി ട്രെയിനില്‍ കയറിയതും അന്നായിരുന്നു. ടെക്നിക്കല്‍ ഹൈസ്കൂളിന്റെ പടിയിറങ്ങുന്നവന്റെ അടുത്ത മോഹം പോളി പഠനമാണല്ലോ? പോളിടെക്‌നികില്‍ അഡ്‌മിഷന്‍ കിട്ടിയതു തിരൂരങ്ങാടിയായിരുന്നു. തിരൂരങ്ങാടി ഗവ: പോളി, തിരൂരങ്ങാടിയില്‍ നിന്നും 10 കി.മീ. അകലെയുള്ള ചേളാരിയിലാണെന്നു മനസ്സിലായതും അന്നാണ്‌. ഗവണ്മെന്റുകളുടെ പറച്ചിലും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം പോലെ!

പുതിയ പോളിയായിരുന്നതിനാല്‍ സീനിയേഴ്‌സും റാഗിംഗും ഇല്ലാതെ ഒരു പോളി ജീവിതം തുടങ്ങാന്‍ ഭാഗ്യം (നിര്‍ഭാഗ്യം) ഉണ്ടായി. ഞങ്ങളില്‍ ഭൂരി പക്ഷവും തെക്കന്‍ ജില്ലക്കാരായിരുന്നു. അവിടെ സീനിയേഴ്‌സ്‌ എന്നു പറയാന്‍ ഉണ്ടായിരുന്നവര്‍ അവിടെ തന്നെ റ്റി.എച്ച്‌.എസ്‌ കഴിഞ്ഞവരായിരുന്നു. പാവങ്ങള്‍, 'തെക്കനെ നമ്പാന്‍ പാടില്ല'യെന്ന വിശ്വാസം മൂലം അടുക്കാന്‍ പോലും ഭയമായിരുന്നു അവര്‍ക്ക്‌. ഒരു തെക്കനെയും മൂര്‍ഖനെയും ഒന്നിച്ചു കണ്ടാല്‍, തെക്കനെ ആദ്യം തച്ചു കൊല്ലണം. മൂര്‍ഖനെക്കാള്‍ വിഷമാണവര്‍ക്കെന്നു ഒരു വിശ്വാസവും ഉണ്ടത്രെ? നമ്മുടെ മുന്‌ഗാമികളുടെ മിടുക്ക്‌. ഒടുവില്‍ ഞങ്ങളോടൊക്കെ അടുത്ത്‌ കഴിഞ്ഞപ്പോള്‍ ആ വിശ്വാസം മാറിയൊ അതൊ ഒന്നു കൂടി ഉറച്ചോ? ആര്‍ക്കറിയാം.

പുതിയ പോളിയിലെ ജീവിതം വലിയ കഷ്ടമാണ്‌. മറ്റുള്ള കാമ്പസ്സുകളിലേതു പോലെ പാരമ്പര്യമായി കിട്ടുന്ന ഡിപ്പാര്‍ട്ടുമെന്റെല്‍ വഴക്കുകളില്ല. കുടിപ്പകകളില്ല, രാഷ്ട്രീയ പാര്‍ട്ടികളില്ല. ഇരിക്കാന്‍ ബെഞ്ചില്ല, ലാബില്ല, ഹോസ്റ്റലില്ല, ഒന്നുമില്ല. എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.

ഉള്ളതുകൊണ്ടു അഡ്‌ജെസ്റ്റ്‌ ചെയ്‌തങ്ങു തുടങ്ങി. എന്ത്‌? സമരം... ആകെയുണ്ടായിരുന്നതു പയറ്റി തെളിഞ്ഞെത്തിയ ചില രാഷ്ട്രീയക്കാര്‍ ആയിരുന്നു. യാസര്‍, സന്തോഷ്‌ അക്കരത്തൊടി, വിമല്‍ദേവ്‌, മുജീബ്‌, ബോണി,കിരണ്‍ ബാബു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കന്മാര്‍. എല്ലാവരും പ്രീഡിഗ്രി കോഴ്സിനു പൊയി രാഷ്രീയം പഠിച്ചതാണെന്നു തോന്നുന്നു.(അന്നു രാഷ്ട്രീയക്കളരിക്കായി അതെങ്കിലും ഉണ്ടായിരുന്നു. ഇന്നോ?) 10 കഴിഞ്ഞെത്തിയ എനിക്കു ചെയ്യാന്‍ പറ്റുന്ന സഹായം ശബ്ദം കൊണ്ടായിരുന്നു. കാരണം പണ്ടേ എന്റെ കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നതും അതു മാത്രം ആയിരുന്നു. ബാക്കിയൊക്കെ ആവശ്യത്തിനെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയം. എന്തായാലും എല്ലാവരും ഒന്നിച്ചു നിന്നു കാര്യങ്ങളങ്ങു വെടിപ്പാക്കി.

എന്റെ താമസം ചെനക്കലങ്ങാടിയില്‍. കൂടെ അല്‍പം ചൂടനും ബുദ്ദിമാനുമായ ഷാനും, സുമുഖനും (സു?)ശീലനുമായ ഫിറോസും, സരസനും എല്ലാം വളരെ ആത്മാര്‍ത്‌ഥതയോടെ ചെയ്യുന്ന അനലും. മറക്കാന്‍ കഴിയാത്ത കുറെ നല്ല നാട്ടുകാര്‍ ചുറ്റിലും. വൈകുന്നേരങ്ങളില്‍ ഹെലിപ്പ്പാഡില്‍ ക്രിക്കറ്റു കളി. കുളിക്കാന്‍ മാതാപ്പുഴ. സന്ധ്യയായിക്കഴിഞ്ഞാല്‍ ചെനക്കലങ്ങാടി സ്കൂളിന്റെ പാറപ്പുറത്തു വെടിപറഞ്ഞു ആകാശം നോക്കി മലര്‍ന്നുള്ള കിടപ്പ്‌. സെക്കന്റ്‌ ഷോ പാണമ്പ്ര ഷീബയില്‍. ഇതായിരുന്നു ജീവിതം.

പാണമ്പ്ര വരെ പോയാല്‍ ടെക്‌നൊ പാര്‍ക്കിലെ കഞ്ഞി കുടിക്കാതെ വരാന്‍ പറ്റുമൊ? വറ്റിത്തിരിക്കുറഞ്ഞാലും ധാരാളം വെള്ളമുള്ള കഞ്ഞി. തൊടിയില്‍ നിന്നൊരു കാന്താരി മുളകും പറിച്ചു ഇരുന്നാല്‍ മതി. സ്വാഹ. കയ്യില്‍ കാശില്ലാത്തപ്പോഴെന്തായാലും അവിടെയായിരിക്കും. ഫ്രീയായി ഭക്ഷണം കിട്ടുമല്ലോ?

ടെക്‌നൊ പാര്‍ക്കെന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലത്തെ സ്ഥലമൊന്നുമല്ല. തട്ടുകടയുമല്ല. അവിടെ കമ്പനികളുണ്ട്‌. മുറ്റു കമ്പനികള്‍. ഒരുപാടു വായിക്കുന്ന, തന്റെ വിജ്ഞാനവും, പ്രസംഗ പാടവവും മാര്‍ക്കാക്കി മാറ്റാന്‍ കഴിഞ്ഞ ബോണിയളിയന്‍ (ക്വിസ്സിലും പ്രസംഗത്തിലും ഓരോ പ്രാവശ്യം സംസ്ഥാന ജേതാവ്‌. കയ്യിലിത്തിരി വിവരം ഉണ്ടെന്നു വെച്ചു അതു മാര്‍ക്കാക്കുന്നതു ശരിയാണോ?), എന്റെ നാട്ടുകാരനും സദാ സഹായ സന്നദ്ധനുമായ ജോസ്‌, ശൂന്യപാത്രങ്ങള്‍ എന്ന വിഷയത്തില്‍ കവിതയെഴുതാന്‍ ആവശ്യപ്പെട്ടപ്പോല്‍, "പോളി കഴിഞ്ഞു ഞാന്‍ ശൂന്യ പാത്രങ്ങള്‍ വിറ്റ്‌ നടക്കും" എന്നു എഴുതുകയും കുറച്ചു കാലം അങ്ങനെതന്നെ ജീവിക്കേണ്ടി വരികയും ചെയ്ത തമാശക്കാരന്‍ ജിനീഷ്‌ ഇക്ബാല്‍, ബിനു, മഹേഷ്‌, സൈനു, സെനിന്‍, നവീന്‍, അജി തുടങ്ങിയവരും (ഇവരെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ എപ്പോള്‍ ഇതു അവസാനിപ്പിക്കും? ). അതൊരു പാര്‍ക്ക്‌ തന്നെ. ഒരു പാട്‌ സ്ഥലവും മരങ്ങളും പാമ്പും(തെറ്റിധരിക്കരുത്‌) പറവകളുമൊക്കെയായി ഒരു പ്രേതാലയം.

ഹോസ്റ്റല്‍ ഇല്ലാതിരുന്നതിനാല്‍ വീടുകള്‍ വാടകക്കെടുത്തായിരുന്നു ഏറെപ്പേരുടെയും താമസം. പലയിടങ്ങളില്‍ പല കൂട്ടങ്ങള്‍. (കൂട്ടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇടക്കിടക്കു കൂട്ടങ്ങളുടെ വലിപ്പം മാറുന്നതിനാല്‍ അതിനു കഴിഞ്ഞില്ല)

എഞ്ചിനീയറിങ്ങും പോളിയും തമ്മിലുള്ള ഏറ്റവും പ്രധാനമായ വ്യത്യാസം പരീക്ഷയിലാണെന്നാണ്‌ തോന്നിയിട്ടുള്ളതു. എഞ്ചിനീയറിങ്ങിനു പരീക്ഷയൊഴിഞ്ഞയവസ്ഥ വരാന്‍ നോമ്പു നോല്‍ക്കണം. പോളിക്കു പരീക്ഷയെത്താന്‍ നോമ്പു നോല്‍ക്കണം. സപ്ലികളെഴുതാന്‍ മാത്രം ഇടക്കാലാശ്വാസവും ഉണ്ട്‌. ഇമ്പ്രൂവുമെന്റുകള്‍ക്കുള്ള പോക്കുകള്‍ എപ്പോഴും ടോസ്സ്‌ ഇട്ടിട്ടായിരിക്കും. കോഴിക്കോട്‌ പടത്തിനു പോണോ? പരീക്ഷക്കു പോണോ?


ആദ്യവര്‍ഷം കടന്നു പോയി. അതിനിടയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. പുതിയ കുട്ടികള്‍ (ജൂനിയേഴ്‌സ്‌)എത്തി തുടങ്ങി. കൂടെയുണ്ടായിരുന്ന കുറെപ്പേര്‍ ട്രാന്‍സ്‌ഫര്‍ വാങ്ങിപ്പോയി. പുതിയ കുട്ടികളുടെ കൂട്ടത്തില്‍ എന്റെ സ്കൂളിലെ കൂട്ടുകാരില്‍ ചിലര്‍- അംജിത്തും, സജുവും, നിഷാദും എത്തി. നാട്ടിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ യാത്രകള്‍ ആഘോഷങ്ങളായിരുന്നു. എന്റെ പത്താം ക്ലാസ്സിലെ കൂടുതല്‍ പേരും തിരൂര്‍ പോളിയില്‍ ആയിരുന്നു. അവരും ട്രെയിന്‍ യാത്രകളില്‍ ഒപ്പമുണ്ടാകും. അങ്ങനെ കായംകുളം റയിലാപ്പീസിനെ കുളമാക്കിമാറ്റാനുമ്മാത്രമുള്ള വലിയൊരു കൂട്ടം.

മറക്കാനാവാത്ത ട്രയിന്‍ യാത്രകള്‍ ഒരുപാടാണ്‌. ജിനീഷ്‌ ഇക്ബാലിനു ട്രയിന്‍ എന്നു പറഞ്ഞാല്‍ 'അമ്മാവന്റെ വണ്ടി'യാണ്‌. ടിക്കറ്റ്‌ എടുത്തുപോകുന്നതിനേക്കാള്‍ വലിയ പാപം വേറെയില്ലെന്നാണവന്റെ പക്ഷം. അവനെ പിടിക്കാന്‍ ആള്‍ക്കാര്‍ വരുന്നതും കാത്ത്‌ ഞാന്‍ എന്റെ ടിക്കറ്റില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ഉറങ്ങാതെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, അവന്‍ സുഖമായി കിടന്ന് ഉറങ്ങുകയായിരിക്കും. ഒടുവില്‍ ഒരു 'ഹായ്‌' പറഞ്ഞു അവന്‍ റയില്‍ വെ ട്രാക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ എന്റെ കയ്യിലിരിക്കുന്ന കാശ്‌ കൊടുത്തു വാങ്ങിയ പേപ്പര്‍ കഷണത്തെ ഒരു ദൈന്യതയോടെ ഞാന്‍ നോക്കാറുണ്ടായിരുന്നു.

പിന്നെയൊരിക്കല്‍ ഒരു പരീക്ഷണാര്‍ത്ഥം ഞാനും ടിക്കറ്റില്ലാതെ കയറി. അടുത്ത്‌ സ്റ്റേഷനെത്തും മുന്‍പെ പരിശോധകരുമെത്തി. ചുറ്റും എന്തൊക്കെയോപറഞ്ഞു കൊണ്ട്‌ കുറേയാളുകളും. പുള്ളിയുടെ സെക്യൂരിറ്റിയായിരിക്കും, ഞാന്‍ കരുതി. ആകെയൊരു സമാധാനം കൂട്ടിനു ആളുണ്ടല്ലോയെന്നതായിരുന്നു. എന്നോട്‌ ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ അടുത്തിരുന്ന ജിനീഷിനെ നോക്കി. അവന്‍ അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഒറ്റക്കു പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ ജിനീഷ്‌ പടിപ്പിച്ചു തന്നിരുന്ന കള്ളമങ്ങു കാച്ചി. "സാര്‍, ഞാന്‍ വന്നപ്പോഴേക്കും വണ്ടി വിട്ടുപോയി. ടിക്കറ്റ്‌ എടുക്കാന്‍ സമയം കിട്ടിയില്ല."

ഒരു ചെറു ചിരി അദ്ദേഹത്തിന്റെ മുഖത്ത്‌ വിടരുന്നതു കണ്ടപ്പോള്‍ എനിക്കിത്തിരി സമാധാനമായി. പുള്ളി ചിരിച്ചുകൊണ്ടു തന്നെ ഇങ്ങനെ പറഞ്ഞു.

"മോനേ, ഇതും കൂട്ടി ഇതേ കള്ളം പറയുന്ന പത്താമത്തെയാളാ നീ, അങ്ങോട്ടു മാറി നില്‍ക്ക്‌"

ഞാനാകെ തളര്‍ന്നു പോയി. പരിശോധകന്റെ സെക്യൂരിറ്റി പോലെ ചുറ്റും കൂടി നിന്നവരുടെ കൂട്ടത്തിലോരാളായി ഞാനും മാറി.

തൊട്ടുമുന്നിലത്തെ സ്റ്റേഷനില്‍ നിന്നാണു കയറിയതെന്നു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതു കൊണ്ടും എന്റെ ദൈന്യത കണ്ടതു കൊണ്ടുമാവാം, അടുത്ത സ്ഥലത്തു നിന്നു ടിക്കറ്റ്‌ വാങ്ങി കയറിക്കൊള്ളാന്‍ അദ്ദേഹം സന്മനസ്സുകാട്ടി. അന്ന് ഒരു കാര്യം മനസ്സിലായി, "ഈ പണി നമുക്കു പറ്റിയതല്ല".

ടിക്കറ്റ്‌ വാങ്ങി തിരിച്ചു വരുമ്പോള്‍ എന്നെ പിടിച്ചു കയറ്റാന്‍ ജിനീഷും അവിടെയുണ്ടായിരുന്നു. എങ്ങനെ രക്ഷപെട്ടുവെന്നു അവന്റെയടുക്കല്‍ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം. ഞാന്‍ മിണ്ടാതിരുന്നു.


തുടരും....

Tuesday, September 25, 2007

സംഭവാമി യുഗേ യുഗേ...

പുലരിയുടെ വരവറിയിച്ചു കൊണ്ട്‌ പ്രകൃതിയുടെ അലാറം മുഴങ്ങി. അതുമാസ്വദിച്ചു കിടക്കവേ ആരോ കോഴിയുടെ കഴുത്തില്‍ കയറിപ്പിടിച്ചതുപോലെ ശബ്ദം പെട്ടെന്നു നിലക്കുകയും ചെയ്തു. പിന്നെ ഹല്‍..ല്ലാ... എന്ന ബിമലിന്റെ ശബ്ദം കേട്ടപ്പോഴാണ്‌ കോഴി കൂവിയതല്ല അവനു ഫോണ്‍ വന്നതാണ്‌ എന്നു മനസ്സിലായത്‌.

ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇങ്ങനൊക്കെയാണ്‌. സമയവും അസമയവും നോക്കാതെ ഓരോരുത്തര്‍ വിളിച്ചുകൊണ്ടേയിരിക്കും. സ്വന്തമായിത്തന്നെ 'പരസഹായിപ്പട്ടം' നേടിയെടുത്തതിനാല്‍ വിളിക്കുത്തരം നല്‍കാതിരിക്കാനുമാവില്ല.

'കാലമാടന്‍ തുടങ്ങി' എന്നു പറഞ്ഞു കൊണ്ടുതന്നെ എല്ലാദിവസവും എണീക്കേണ്ടിവരുന്ന അവസ്ഥയിലെത്തി ഞാന്‍.

ഇന്നു അവധി ദിവസമാണെല്ലോ?

എണീക്കാനുള്ള സമയമായില്ലെന്നു മനസ്സിലാക്കി ഞാന്‍ വീണ്ടും പുതപ്പിനടിയിലെക്കു ചുരുണ്ടുകൂടി.

വിശപ്പിന്റെ വിളിമൂലമാണ്‌ പിന്നെയുണര്‍ന്നത്‌. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കാണുന്നത്‌ കുളിച്ചൊരുങ്ങി ഒരു പുയ്യാപ്ല രൂപത്തില്‍ നില്‍ക്കുന്ന ബിമലിനെയാണ്‌.

എങ്ങോട്ടാണാവോ രാവിലെ?

കോളേജില്‍ വരെ. അവന്‍ പറഞ്ഞു.

ഇന്ന് ശനിയാഴ്ച - അവധിയാണ്‌. ഞാന്‍ ഓര്‍മ്മിപ്പിച്ചു.

ഒരു കള്ളച്ചിരിയോടെ 'ട്യൂഷനുണ്ട്‌' എന്നു പറഞ്ഞവന്‍ നടന്നു നീങ്ങി.

"എന്തു പുല്ലാണെങ്കിലും കൊള്ളാം, ഉച്ചക്ക്‌ ഭക്ഷണം റെഡിയായിരിക്കണം" അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു.

എത്ര പറഞ്ഞിട്ടും കാര്യമില്ല. സദ്യക്കുപോകുമ്പോള്‍ ആരും പൊതിച്ചോറിനെക്കുറിച്ചു ചിന്തിക്കില്ലല്ലോ? പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞതിനെങ്കിലും എന്തെങ്കിലും ഫലം ഉണ്ടാകുമോ? ആര്‍ക്കറിയാം.

മിനി പ്രോജക്റ്റ്‌ സമര്‍പ്പിക്കേണ്ട കാലമെത്തി. സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയുമ്പോഴേ എല്ലാവര്‍ക്കും സ്വന്തം അവസ്ഥയെക്കുറിച്ച്‌ ബോധം ഉണ്ടാകൂ. പഠനകാലത്ത്‌ ലാറ്ററല്‍ എന്‌ട്രിക്കാരനു (രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ്‌ ക്ലസ്സിലേക്കു നേരേ കയറിയ ഡിപ്ലോമാക്കാരന്‍) രാജാവാകാന്‍ കിട്ടുന്ന ചുരുക്കം അവസരങ്ങളിലൊന്നാണ്‌ സമയം. ബിമലതു പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. സമയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു ക്ലാസ്സിലെ ആണ്‍കുട്ടികളോട്‌ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്‌. ബിമലിന്റെ യാത്രയും വഴിക്കാണെന്നു മനസ്സിലായി. ഇന്നിനി തിരിച്ചെത്തുമോ എന്തോ?

ഞാന്‍ പാചക പരീക്ഷണങ്ങള്‍ക്കു തയ്യാറായി. പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ചു കഴിഞ്ഞു അരി അടുപ്പത്തുമിട്ട്‌ ഞാന്‍ കാത്തിരുന്നു. കറിക്കുള്ളസാധനങ്ങളവന്‍ വാങ്ങിക്കൊണ്ടു വരാതിരിക്കില്ല(?).

ബിമലിന്റെ ശകടത്തിന്റെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കെ ശബ്ദം കേട്ടതു ഫോണില്‍ നിന്നാണ്‌.

ഫോണെടുത്തെപ്പോള്‍ മറുതലക്കലില്‍ നിന്നും ഇങ്ങനെ മൊഴിഞ്ഞു.

"ബിമല്‍ താമസിക്കുന്ന വീടല്ലെ?"

"അതെ", ഞാന്‍ പറഞ്ഞു.

- അവന്റെ മൊബൈല്‍ നമ്പറാണൊ ഇനി ചോദിക്കുക. ഞാന്‍ ആകെ അസ്വസ്തനായി. റൂമില്‍ മൂന്നുനാലുപേര്‍ക്കു മൊബൈല്‍ ഫോണ്‍ ഉണ്ട്‌. ഒന്നിന്റെയും നമ്പര്‍ എനിക്കറിയില്ല. -

നിങ്ങളാരാ? എവിടെനിന്നു വിളിക്കുന്നു? ഞാന്‍ ചോദിച്ചു.

- ആളെയറിഞ്ഞാല്‍ പിന്നെ അവനെത്തിയിട്ടു തിരിച്ചു വിളിക്കും എന്നു പറഞ്ഞൊഴിയാമല്ലോ? -

ഞാന്‍ ബിമലിന്റെ ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌. ഏഴാം മൈലില്‍ നിന്നാണ്‌.

- എനിക്കു സമാധാനമായി. എന്റെയടുക്കല്‍ ആരുടെയും നമ്പര്‍ ചോദിച്ചില്ലല്ലോ? -

"ഒരു ചെറിയ അപകടമുണ്ടായി. ബിമലിന്റെ വണ്ടി ഒരു ലോറിയുടെ പിറകില്‍ തട്ടി. കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ ബിമലിനെയും കൊണ്ട്‌ ആശുപത്രിയിലേക്കു പോകുകയാണ്‌". കാര്യങ്ങള്‍ പറഞ്ഞു ഫോണ്‍ വെച്ചു.

എന്റെ ആശ്വാസം അസ്വസ്ഥതയിലെക്കു വഴിമാറി. പകുതി വെന്ത അരി ഇറക്കി വെച്ചു ഞാന്‍ ആശുപത്രിയിലേക്കു വെച്ചുപിടിച്ചു.

അപകടം നടന്നാല്‍ സംഭവിക്കാവുന്ന വിവിധ അവസ്ഥകളെ പോകുന്നവഴിക്കു ബൈക്കിലിരുന്നു തന്നെ ഞാന്‍ മനസ്സില്‍ കണ്ടു. അവന്റെ സാധാരണ സ്പീഡും ലോറിയുടെ ബാക്കും തമ്മിലുള്ള ചേര്‍ച്ച വെച്ചുനോക്കിയാല്‍ ഇറച്ചിയില്‍ മാത്രം മണ്ണുപറ്റാനുള്ള സാധ്യത വളരെ കുറവാണ്‌. പണ്ടൊരിക്കല്‍ സൈക്കിളില്‍ പോയ എന്നെ പിന്നാലെ വന്ന കാര്‍ തട്ടിയതിന്റെ ഓര്‍മ്മകള്‍ എന്റെ ചിന്തകള്‍ക്കു നിറം പകര്‍ന്നു.

വളരെ പ്രതീക്ഷയോടെ, പ്രതീക്ഷാഭാരത്തിന്റെ തളര്‍ച്ചയോടെ ഞാന്‍ ആശുപത്രിപടികള്‍ ചവിട്ടിക്കയറി.

റിസപ്ഷനിലിരുന്ന് ചിരിച്ചു കാണിച്ച പെണ്‍കുട്ടിയോടു ഞാന്‍ അത്യാഹിത വിഭാഗം എവിടെയെന്നു തിരക്കി.

"ബിമലിനെ അന്വേഷിച്ചുവന്നതാണോ?" എന്ന മറു ചോദ്യമായിരുന്നു മറുപടി.

'അതെ', എന്ന എന്റെ ഉത്തരത്തിനുപിന്നാലെയവര്‍ അടുത്ത മുറിക്കു നേരെ വിരല്‍ചൂണ്ടി.

അവിടെ വളരെയൊന്നും ആള്‍ക്കാരെ കാണാഞ്ഞതിനാല്‍ ഇന്നത്തെ അവരുടെ ഇര അവനാണെന്നു മനസ്സിലായി. ചുമ്മാതല്ല, അര മണിക്കൂറു മുന്‍പു എത്തിയ രോഗിയുടെ പേരുപോലും മറന്നു പോകാതിരുന്നത്‌.

അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേക്കു ഞാന്‍ നോക്കി.

"മൈനര്‍ തിയേറ്റര്‍......"

പ്രതീക്ഷകളുടെ ഭാരം ഒഴിഞ്ഞു തുടങ്ങുന്നതു ഞാനറിഞ്ഞു. അവിടെ കുറെ മാലാഘമാര്‍ക്കു നടുവില്‍ വെട്ടിയിട്ട തെങ്ങിന്‍ തടിപോലെ അവന്‍ കിടക്കുന്നു.

ഞാന്‍ അടുത്തേക്കു ചെന്നു. സകല പ്രതീക്ഷയും അസ്തമിച്ചു. വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ല. ഗോപികമാര്‍ക്കു നടുവില്‍ കൃഷ്ണനെന്നപോലെ മസിലും പെരുപ്പിച്ചു കിടക്കുന്നു. ഇവന്‍ വീണതു തന്നെ ഇതിനായിരുന്നോ എന്നു ഞാന്‍ സംശയിച്ചു പോയി.

അവനെ എടുത്തുകൊണ്ടുവന്ന നാട്ടുകാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. അവരെന്നോട്‌ സംഭവം വിവരിച്ചു. പിന്നെ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "ഒന്നുകില്‍ അവന്‍ നേരേ ചൊവ്വേ വണ്ടിയോടിക്കണം. ഇല്ലെങ്കില്‍ അവന്റെ ശരീരഭാരം കുറക്കണം, എന്തൊരു മുടിഞ്ഞ വെയ്റ്റാ... ഇല്ലെങ്കില്‍ അടുത്ത പ്രാവശ്യം അവന്റെ കാലു ഞങ്ങള്‍ തല്ലിയൊടിക്കും". അവര്‍ ഇപ്പോഴും ഒരു നല്ല അപകടത്തിന്റെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നതായി മനസ്സിലായി.

അത്രയും നേരം പാവത്തിനെ പോലെ നിന്ന നാട്ടുകാരിലൊരാള്‍ എന്റെയടുത്തു വന്നു വളരെ താഴ്മയായി ഇത്രയും കൂടി പറഞ്ഞു. "നീയും ഒരു വണ്ടി കൊണ്ടു നടക്കുന്നുണ്ടല്ലോ? അവിടെയെങ്ങാന്‍ വെച്ചു എന്തെങ്കിലും സംഭവിച്ചാല്‍ നിന്റെ കാലും തല്ലിയൊടിക്കും". എന്തൊരു സ്നേഹം. ഞാന്‍ അറിയാതെ കാലില്‍ തപ്പിപ്പോയി.

രോഗിയെ സന്ദര്‍ശിക്കാന്‍ ക്ലാസ്സിലുള്ള ഓരോരുത്തരായി എത്തി തുടങ്ങി. ഇത്രയധികം സന്ദര്‍ശകര്‍ അന്നേവരെ അവിടെ വന്നിട്ടില്ല എന്നു മാലാഘമാരുടെ മുഖഭാവം കണ്ടപ്പോള്‍ തോന്നി. വന്നപ്പോഴുള്ള പ്രതീക്ഷ തിരിച്ചു പോകുന്ന സന്ദര്‍ശകരില്‍ ഒരാളുടെയും മുഖത്തു ഉണ്ടായിരുന്നില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ടുവരാതിരിക്കില്ല എന്നു കരുതി കൂട്ടിരുന്ന എന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.

വേണ്ടിവന്നാല്‍ ഒന്നു കരയാനായി പെണ്‍കുട്ടികള്‍ വാങ്ങിക്കൊണ്ടുവന്ന ഗ്ലിസറിന്‍ കുപ്പികള്‍ അടുത്ത കലോത്സവത്തിനു അവര്‍തന്നെ വിറ്റ്‌ തീര്‍ത്തു എന്നു ചില വക്രദൃഷ്ടിക്കാര്‍ പറയുന്നതും പിന്നീട്‌ കേട്ടിട്ടുണ്ട്‌.

ഇനിയെന്ത്‌? എന്ന ചിന്തയുമായി ഞാന്‍ വരാന്തയില്‍ നില്‍ക്കുമ്പോള്‍ കൊച്ചു വിഷ്ണു അച്ഛന്റെ കയ്യും പിടിച്ച്‌ അകത്തേക്കു പോകുന്നത്‌ കണ്ടു. ക്ലാസ്സുള്ളപ്പോഴായിരുന്നെങ്കില്‍ തീര്‍ച്ചയായും അവനും ബിമലിന്റെ കൂടെ കാണുമായിരുന്നു. ബിമലിന്റെ വണ്ടിയുടെ ബാക്ക്‌സീറ്റിന്റെ ഭാഗമായി അവന്‍ മാറിയിട്ടു ഏറെക്കാലമായി.

അച്ഛന്റെ വിരലില്‍ തൂങ്ങി അകത്തേക്കുപോയ അവനെ, ബിമലും മാലാഘമാരും കൂടി തൂക്കിയെടുത്തു കൊണ്ടു പുറത്തേക്കു കൊണ്ടുവരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തന്റെ വിരലിലെ, മകന്റെ പിടി അയയുന്നതു മനസ്സിലാക്കിയ അച്ഛന്‍ അവനെ താങ്ങി പിടിച്ചപ്പോഴേക്കും അവന്റെ ബോധം മറഞ്ഞിരുന്നുവത്രെ. അടുത്ത മുറിയില്‍ കിടത്തി കുറച്ച്‌ വെള്ളം കുടഞ്ഞു ബോധം വരുത്തി ട്രിപ്പുമിട്ടിട്ടു തിരിഞ്ഞു ഡോക്റ്റര്‍ അവന്റെ അച്ഛനു ഒരു ചെറിയ ഉപദേശവും നല്‍കി.

"ആശുപത്രീടെ മണമടിക്കുമ്പോഴെ ബോധം കെടുന്ന കൊച്ചു പിള്ളേരേംകൊണ്ടു ഇനിയെങ്കിലും ആശുപത്രിയില്‍ പോയി രോഗിക്കു ബുദ്ധിമുട്ടുണ്ടാക്കരുത്‌".

ഒരിക്കലും മറഞ്ഞു കണ്ടിട്ടില്ലാത്ത മുഖത്തെ ചിരിക്കു അല്‍പ്പം മങ്ങലുണ്ടായെങ്കിലും അതും മറച്ചുകൊണ്ട്‌ കൊച്ചുവിഷ്ണുവിന്റെ ചെവിയില്‍ പിടിച്ചുകൊണ്ട്‌ അച്ഛനും, അച്ഛന്റെ കയ്യില്‍ പിടിച്ചുകൊണ്ട്‌ കൊച്ചുവും പതിയെ നടന്നു നീങ്ങി.

ബിമലിന്റെ കിടപ്പുകണ്ടിട്ടാണോ, കൂട്ട്‌ കിടക്കാനുള്ള ആഗ്രഹമാണോ, തന്റെ പ്രതീക്ഷ അസ്ഥാനത്തായതിന്റെ ആഘാതമാണോ ബോധക്ഷയത്തിനു പിന്നിലെന്നു ഇന്നും അവന്‍ പറഞ്ഞിട്ടില്ല.

ബിമലിന്റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. ബിമലവരോടൊക്കെ സംസാരിച്ചുകൊണ്ടുമിരുന്നു. സുഖവിവരങ്ങളന്വേഷിക്കാനുള്ള വിളികളാണെന്ന് കരുതി ആദ്യമൊന്നും ഞാന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചപ്പോള്‍ കേട്ടത്‌...."അതു തൊട്ടപ്പുറത്തെ കടയിലെ ആള്‍ക്കാരോട്‌ ചോദിച്ചാല്‍ അറിയാം, ബാഗ്‌ അവിടെ കൊടുത്തുവെന്ന് തോന്നുന്നു, ഒന്നും പറ്റിക്കാണാന്‍ സാധ്യതയില്ല" എന്നൊക്കെ ബിമല്‍ പറയുന്നതായിരുന്നു.

ഞാന്‍ അവനോട്‌ കാര്യം തിരക്കി.

"ഒന്നുമില്ല, പുരക്കു തീ കത്തുമ്പോള്‍ വാഴവെട്ടുന്നതിനെ കുറിച്ച്‌ ചിന്തിക്കുവാ".. അവന്‍ പറഞ്ഞു.

എന്താപറ്റിയെ?

"എന്റെ ബാഗില്‍ അവിന്റെ മിനിപ്രോജെക്റ്റും അവളുടെ പി.സി.ബിയും ഉണ്ടായിരുന്നു, അതിനെന്തെങ്കിലും പറ്റിയോ എന്നറിയാനും അതെപ്പോഴാ ശരിയാക്കിക്കൊടുന്നെ എന്നറിയാനുമാണ്‌ അവര്‍ വിളിച്ചത്‌."

"നല്ല കൂട്ടുകാര്‍, എല്ലാവരും നമ്മളെപ്പോലൊക്കെ തന്നെ" - ഞാന്‍ ആത്മഗതം ചെയ്തു.

Wednesday, September 5, 2007

2007-ലെ എന്റെ ഓണക്കാലം

ആഘോഷങളുടെ ഒരു ഓണക്കാലം കൂടി കടന്നുപോയി. പൂക്കളം തീര്‍ക്കലും, വടം വലിയും, നാടന്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഒരു ഓണക്കാലം. ആ ആഘോഷദിനങളിലെ എന്റെ വികൃതികളില്‍ ചിലവയുടെ ചിത്രങളാണിവിടെ......


മണ്ണില്‍ രൂ‍പം തീര്‍ക്കും മുന്‍പു....


മണ്ണില്‍ തീര്‍ത്ത രൂപം


പൂവിട്ടപ്പോള്‍ ഇങനെയായിപ്പോയി


എന്റെ കൂട്ടുകാരിലൊരാളെ (നിതിന്‍) വരക്കാന്‍ ശ്രമിച്ചതാണ്. ഓണക്കാല വികൃതികള്‍ ഒന്നിച്ചു കിടക്കട്ടെ എന്നു കരുതി.

Saturday, August 4, 2007

ഒരു വേറിട്ട സൗഹൃദം

ആഗസ്റ്റ്‌ 5. സൗഹൃത ദിനം. ഇതുപോലെ ഒരു സൗഹൃത ദിനത്തിന്റെ ആഘോഷതിന്റെ ദിവസത്തിലാണു ഞാന്‍ ആദ്യമായ്‌ എന്റെ എഞ്ചിനീയറിംഗ്‌ പഠനം തുടങ്ങിയത്‌. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും ഒരു ക്യാമ്പസ്‌ ജീവിതം തുടങ്ങുന്നതു സൗഹൃത ദിനത്തിന്റെ ആഘോഷദിനത്തിലാകുക എന്നതു ഒരു ചെറിയ കാര്യമല്ലല്ലോ?

ഓരോരുത്തരും നറുക്കിട്ടു ഓരോ സുഹൃത്തുക്കളെ കണ്ടെത്തിയപ്പോള്‍ വൈകിവന്നതിനാല്‍ നറുക്കിടാതെ എനിക്കു കിട്ടിയതു ക്ലാസ്സില്‍ നിന്നുമാത്രം 65 സുഹൃത്തുക്കളെയാണ്‌. മറ്റു ക്ലാസ്സുകളില്‍ നിന്നുമായി വേറെ കുറയധികം പേരെയും പിന്നീട്‌ സുഹൃത്തുക്കളായ്‌ കിട്ടി.

തനിക്കു നറുക്കിട്ടു കിട്ടിയ സുഹൃത്തുമായ്‌ സമ്മാനങ്ങളവര്‍ കൈമാറിയപ്പോള്‍ ഞങ്ങളെ (വൈകിയെത്തിയ ഞങ്ങള്‍ 7 പേര്‍) സ്വീകരിച്ചതു റോസാ പൂക്കളുമായിട്ടായിരുന്നു. ഇന്നു, തണ്ട്‌ ഒപ്പമുള്ള റോസാ പുഷ്പങ്ങളെക്കാണുമ്പോള്‍ ചില ജീവിത യാദാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മവരും. മനോഹരമായ പുഷ്പത്തിന്നടിയില്‍ മുള്ളുകള്‍ നിറഞ്ഞ ഒരു കമ്പ്‌. യാദാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ മനോഹരമായ പുഷ്പത്തെക്കള്‍ കമ്പുകളെ ഇഷ്ടപ്പെടാന്‍ നിര്‍ബന്ധിക്കുന്നു.

എന്റെ (കൂടിയ)പ്രായവും (കുറഞ്ഞ)ജ്ഞാനവും മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിന്നപ്പോഴും കൂടെ കൂട്ടാന്‍ ആര്‍ക്കും യാതൊരു വിമുഖതയും കണ്ടിരുന്നില്ല.

എങ്കിലും കൊടുക്കല്‍ വാങ്ങലുകളും, സുഖദു: സമ്മിശ്രവും വിശ്വാസ്യതയും കൊണ്ടു കെട്ടിപ്പടുത്ത സൗഹൃതങ്ങളിലൊന്നു കൊട്ടാരവും എണ്ണക്കലും അവിടുത്തെ അന്തേവാസികളുമായുള്ളതായിരുന്നു.

കൊട്ടാരം രാജകൊട്ടാരമൊ എണ്ണക്കല്‍ അവിടുത്തെ എണ്ണയിരിക്കുന്ന കല്ലൊ അല്ല. കൊട്ടാരത്തിലൊരു രാജാവുണ്ടായിരുന്നു. പ്രജകള്‍ രാജഭക്തിയുള്ളവരായിരുന്നില്ല. രാജാവടക്കം എല്ലാവരും ജനാധിപത്യ വിശ്വാസികളായിരുന്നു. എണ്ണക്കല്ലില്‍ തേച്ചു കുളിക്കാന്‍ എണ്ണയും അലക്കാന്‍ ഒരു കല്ലുമുണ്ടായിരുന്നു. അതുകൊണ്ടാണോ പേരുവീണതു എന്നറിയില്ല.

കൊട്ടാരവും എണ്ണക്കലും എന്റെ ഇടത്താവളങ്ങളായിരുന്ന രണ്ട്‌ ഹോസ്റ്റലുകള്‍ ആയിരുന്നു. അവിടെയുള്ളവര്‍ക്കും എനിക്കും എല്ലാ കാലത്തും ഒരേ അവസ്ഥയായിരുന്നു. ദു:ഖമാണവസ്ഥയെങ്കില്‍ എല്ലാവര്‍ക്കും ദു:ഖം. സന്തോഷമാണെങ്കില്‍ എല്ലാവര്‍ക്കും സന്തോഷം.

സന്തോഷവും, ദുഖവും, ചതികളും തുടങ്ങി കിട്ടിയതെല്ലാം, ഞങ്ങളൊരുപോലെ വീതിച്ചെടുത്തുവെന്നു പറയാം. കൂട്ടത്തിലൊരാളും എന്റെ ക്ലാസ്സില്‍ നിന്നുള്ളവരായിരുന്നില്ല. അവരെന്നെ അവരുടെ ക്ലാസ്സിലെ (കുടുംബത്തിലെയും) ഒരംഗത്തെപ്പോലെ കണക്കാക്കി.

എന്റെയും അവരില്‍ ചിലരുടെയും രാഷ്ട്രീയമാണ്‌ ഞങ്ങളെ സുഹൃത്തുക്കളാക്കിയത്‌. പാതിരാത്രികളിലെ പോസ്റ്റെറെഴുത്തും ഒട്ടിക്കലും, ബാനറുകളുടെയും നോട്ടീസുകളുടെയും രൂപീകരണവും, രാഷ്ട്രീയും, കോളേജ്‌ എന്നിവയുമായ്‌ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകളും സുഖമുള്ള ഓര്‍മ്മകളില്‍ ചിലതുമാത്രം.

ഞങ്ങളുടെ പ്രിയപ്പെട്ട അച്ചായന്‍ -നിഖില്‍- ആയിരുന്നു നേതാവ്‌. ഓടിച്ചാടിയുള്ള നടപ്പും, അവിടെ പ്രശ്നം ഇവിടെ പ്രശ്നം എന്നുള്ള പറച്ചിലും, എവിടെയും ഇടിച്ചു കേറാനുള്ള ചങ്കൂറ്റവും (അച്ചായാ, വെറുതെ പറഞ്ഞതാ, കിടക്കട്ടെ) എല്ലാമുള്ള ഒരു പാലാക്കാരന്‍ അച്ചായന്‍. സാവിയോയും ജോഫിനും ഞാനുമൊക്കെ നേതാക്കന്മാരായി വേഷം മാറിയപ്പോഴും ഡെന്നി കഴിഞ്ഞാല്‍ ഞങ്ങളുടെ നേതാവു അച്ചായന്‍ ആയിരുന്നു. ആത്മാര്‍ത്ഥതയുടെ പ്രതീകങ്ങളായിരുന്നു ജോഫിനും, രാജേഷും, രാഹുലും, രാജീവും, കമലും, ദിനേഷും, വിവേകുമൊക്കെ. അവര്‍ ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ചു വേറെയാരും ചിന്തിക്കേണ്ടിവരാറില്ല.

വീടുകളില്‍ അനുസരണയില്ലാത്ത കുട്ടികളെ പേടിപ്പിക്കാന്‍ ചില പേരുകള്‍ പറയുന്നപോലെയാണ്‌ സാവിയോയുടെ പേരു പലപ്പോഴും ഉപയോഗിക്കുക. അത്ര അടുത്തറിയാത്ത പലര്‍ക്കും സാവിയോയെ ഭയമാണിന്നും. ഒന്നും ചെയ്തിട്ടല്ല. പറഞ്ഞാലതു ചെയ്യും എന്നതാണ്‌ കാരണം. ഉറക്കം ഇത്തിരി കൂടുതലായിരുന്നു. ഇപ്പോള്‍ മാറ്റിയെടുത്തു. അവനല്ല, അവന്റെ ജോലിസാഹചര്യങ്ങള്‍(?).

രാഷ്ട്രീയ കാര്യങ്ങളിലെ നിശബ്ദ പിന്തുണക്കാരും വഴികാട്ടികളുമായിരുന്നു ഫാസില്‍, സാജിദ്‌, ടോം, ജിനീഷ്‌, കമല്‍, ബിജു, രതീഷ്‌ തുടങ്ങിയവര്‍.

മുടി കൊഴിഞ്ഞു തുടങ്ങിയ തലയും തടവി, ഇടക്കിടക്കു "ഞാന്‍ എന്തെങ്കിലും ചെയ്യണോ?" എന്നു ചോദിക്കുന്ന നിസ്വാര്‍ത്ഥ സേവകനാണെപ്പോഴും വിവേക്‌. ഏതു പാതിരാത്രിയിലും എവിടെ പോകാനും റെഡിയായിരിക്കും. വിളിക്കാതിരുന്നാലെയുള്ളൂ പരിഭവം.

രാജീവ്‌ സംഘാടക കഴിവുകളുടെ രാജാവാണെങ്കില്‍, കമല്‍ കമ്പ്യൂട്ടറില്‍ ചിത്രങ്ങളും ലേയൗട്ടുകളും ശൃഷ്ടിക്കുന്ന കലാകാരനാണ്‌. ( കാര്യത്തില്‍ കമലിനെ കവച്ചുവെക്കാന്‍ കഴിയുന്ന ഒരാളും ഞങ്ങളുടെ കാലയളവില്‍ അവിടെയുണ്ടായിരുന്നില്ലെന്നു നിസ്സംശയം പറയാം) രണ്ടുപേരും പ്രത്യക്ഷ രാഷ്ട്രീയതില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഒരുപാടു സഹായങ്ങള്‍ എന്നും ലഭിച്ചിട്ടുണ്ട്‌. അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരാളാണ്‌ ഫാസിലും. ഒന്നും അറിയില്ലെന്നു പറയില്ല. പഠിച്ചിട്ടാണെങ്കിലും ചെയ്തു തരികയും ചെയ്യും. ഇവരെയൊക്കെ ഒരു പാടു രാത്രികളില്‍ ഉറങ്ങാതിരുത്തിയിട്ടുണ്ട്‌ ഓരോ കാര്യങ്ങള്‍ക്കുവേണ്ടി.

എപ്പോഴും കൊച്ചുകൊച്ചു തമാശകളും പൊട്ടിച്ചിരികളുമായ്‌ നടക്കുന്ന മഞ്ചേരിക്കാരനായ ഒരു കൊച്ചു മനുഷ്യനാണ്‌ ബിജു. എപ്പോഴും ഒരു കൂട്ടത്തിനു നടുവില്‍ "എന്റെ സംരക്ഷണയിലാണ്‌ എല്ലാവരും" എന്ന ഭാവത്തോടെ നില്‍ക്കുന്നുണ്ടാവും.

ഇന്നും വൈകുന്നേരങ്ങളില്‍ തോന്നുന്നിടങ്ങളില്‍ പോകാന്‍ കൂട്ടിനുള്ളയാളാണ്‌ ദിനേശ്‌. പഴയ ഓര്‍മ്മകളുടെ ഇഴകള്‍ കാലം ചെല്ലും തോറും ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നു.

നിഖിലും സാവിയോയും ജോഫിനും രാജേഷും രാഹുലും ഞാനും ഒരേ മനസ്സുകളുടെ ഒരു കൂട്ടം ആയിരുന്നതിനാല്‍ മാറി നിന്നു വീക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ചിന്തകളും പ്രവര്‍ത്തനങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഒന്നു തന്നെയാണെങ്കില്‍ ഓരോരുത്തരേയും വേര്‍തിരിച്ചറിയുന്നതു പ്രയാസമാണ്‌.

ജോഫിനെപ്പോലെ ദു:ഖങ്ങളെ ഇത്ര വേഗം മറക്കുകയും ചതികളെയും ദുഷ്ടതകളെയും ഇത്രവേഗം പൊറുക്കുകയും ചെയ്യുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ജോഫിന്‍, സാവിയോ, ഫാസില്‍, രാജേഷ്‌, രാഹുല്‍, സാജിദ്‌ തുടങ്ങിയവര്‍ എണ്ണക്കലിലേയും ബാക്കിയുള്ളവര്‍ കൊട്ടാരത്തിലേയും അന്തേവാസികള്‍ ആയിരുന്നു.

ഒരുപാടു സുഹൃത്തുക്കള്‍ക്കിടയില്‍, എന്നോടൊപ്പം ഒന്നിച്ചൊരേ ക്ലാസ്സിലിരുന്നു പഠിക്കാത്ത, എന്നോടൊത്ത്‌ ഒരേ വീട്ടിലെയോ ഹോസ്റ്റെലിലെയോ താമസക്കാരല്ലാതിരുന്ന ഇവര്‍ വേറിട്ടു നില്‍ക്കുന്നു. സൗഹൃത ദിനത്തില്‍ ഇവരെയൊക്കെയല്ലാതെ ആരെയാണോര്‍ക്കുക. സുഹൃത്തുക്കളേ, സുഖമുള്ള ഓര്‍മ്മകള്‍ തന്ന നിങ്ങള്‍ക്കു നന്ദി.

പഴയ ചില വികൃതികള്‍